2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച



എവിടെ നിന്നായിരുന്നു എന്‍റെ നഷ്ട്ടങ്ങള്‍ ആരംഭിച്ചത് ?.... 
സ്വന്തമായി ഒരു ജീവിതം വേണ്ട എന്ന് തീരുമാനിച്ച നിമിഷങ്ങളിലോ ?
അതോ ദുഖങ്ങള്‍ എല്ലാം എനിക്ക് തന്നിട്ട് എല്ലാ സന്തോഷങ്ങളും അവര്ക്കു നല്‍കണേ എന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നപ്പോളോ... ഇല്ല അറിയില്ല.....

ഇപ്പോള്‍ നഷ്ട്ടങ്ങള്‍ കണക്ക് എടുക്കാന്‍ പോലും കഴിയാത്ത വിധം വളര്‍ന്നിരിക്കുന്നു. .. ഇതു എന്തുകൊണ്ട് സംഭവിച്ചു ??
ഇപ്പോളും എല്ലാ നഷ്ട്ടങ്ങളും എന്നെ മാത്രം തേടി വരുന്നു എന്തുകൊണ്ട് ??

ഉത്തരം ഇല്ലാത്ത ഇത്തരം ഒരായിരം ചോദ്യങ്ങള്‍ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു അസ്ഥികള്‍ പൊടിഞ്ഞു നുറുങ്ങുന്ന വേദനയിലും മനസ്സില്‍ ഈ ചോദ്യങ്ങള്‍ വീണ്ടും കടന്നുവന്നുകൊണ്ടേ ഇരിക്കുന്നു ....

ഈ ലോകം എനിക്ക് മാത്രം എന്തുകൊണ്ട് നഷ്ട്ടങ്ങള്‍ മാത്രം തരുന്നു എന്നവള്‍ ജനാല ഇഴകളിലൂടെ അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഇരുട്ടിന്റെ ആത്മാവിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു .... ആ ആത്മാവും അവള്‍ക്ക് ഒരു ഉത്തരവും കൊടുക്കാതെ വീണ്ടും കൂരിരുട്ടിലേക്ക് ഒളിച്ചു..

കൊഴിഞ്ഞു വീഴുന്ന അവളുടെ റോസാചെടികളുടെ ഇലകളോടും അവള്‍ ചോദിച്ചു , എന്നെ പോലെ നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ നിലച്ചുവ്വോ ? അതാണോ നിങ്ങളും............ ?

എല്ലാ ദുഖങ്ങളില്‍ നിന്നും ഒരു മോചനം .......... എന്‍റെ റോസാ ചെടിയുടെ ഇലകള്‍ പോലെ കൊഴിയാന്‍ എനിക്കുമൊരു മോഹo.......
നഷ്ട്ടത്തിന്റെ ഗുണന പട്ടിക ഇവിടെ തീരട്ടെ ..... ഇനിയും ആ നഷ്ട്ടങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വയ്യാതായിരിക്കുന്നു .... അവളുടെ മനസ്സ് മന്ത്രിച്ചു..
ഒരല്‍പം ആശ്വാസം തനിക്കു കിട്ടിയേ തീരു.. എന്ന ഉറച്ച തീരുമാനത്തില്‍ അവള്‍ നഷ്ട്ടങ്ങളുടെ കണക്കു പുസ്തകം താല്‍ക്കാലികമായി അടച്ചു വച്ചവള്‍ അന്നുo മയങ്ങി...

പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് മഞ്ഞില്‍ പൊതിഞ്ഞ കുളിര്‍ കാറ്റു കടന്നു വരുന്ന ജനാലക്കരികിലേക്ക് നടന്നു..
അടയാന്‍ മടിച്ചു നിന്ന ജനല്‍ പാളികളിലൂടെ പുറത്തേക്കു നോക്കവ്വേ ,തന്‍റെ റോസാചെടി മുഴുവന്‍ പൂക്കളാല്‍ സുന്ദരി ആയിരിക്കുന്നതവള്‍ കണ്ടു..
പൊഴിഞ്ഞു പോയ ഇലകള്‍ക്ക്‌ പകരം പുതിയ നാമ്പുകള്‍ തളിര്‍ത്തു നിക്കുന്നു.
പഴയ ഇലകള്‍ പൊഴിഞ്ഞു പോയില്ലായിരുന്നെങ്കില്‍ ഈ മനോഹരമായ പൂക്കള്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നവള്‍ ഓര്‍ത്തു..
ഒരുവേള തന്നിലും നഷ്ട്ടങ്ങളുടെ ഇലകള്‍ പൊഴിഞ്ഞു പോയി ഒരു പൂക്കാലം വന്നു ചേര്‍ന്നേക്കാം .. എന്നിലും വസന്തം ഒരു പൂക്കാലത്തിന്റെ പരാഗണം നടത്തിയേക്കാം ......

എവിടെയോ ഒരു ആശ്വാസത്തിന്റെ ചിറകടി മുഴങ്ങുന്നു

കണ്ണീരിന്റെ ഉപ്പുരസം വരണ്ട ചുണ്ടുകളിലേക്ക് എത്തും മുന്നേ അവള്‍ അത് തുടച്ചു മാറ്റി ...

അവളുടെ മനസ്സില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങി, മനസ് കുളിരിന്റെ കൂടാരത്തില്‍ നുഴഞ്ഞു കയറുന്നു..

മനസ്സിലെ കുളിരിലേക്ക് കാതിലൂടെ അലറാം മുഴങ്ങാന്‍ തുടങ്ങി.. ഇനി ചൂടു പിടിക്കുന്ന ജീവിത തിരക്കിലെക്കുള്ള യാത്രയാണ് മനസിലെ നഷ്ട്ടത്തിന്റെ കണക്കു പുസ്തകം ചുവരിലെ അലമാരയില്‍ സൂക്ഷിച്ചു. .

അണിഞ്ഞൊരുങ്ങി അവള്‍ പുറത്തിറങ്ങി ......

അകക്കാടിന്റെ വന്യമായ
നിശബ്ദദയെക്കാള്‍
എനിക്ക് ഭയം
നിന്റെ മൌനമാണ്.

രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
ഭയം പകലിലെ ചില-
നിഴലനക്കങ്ങളാണ്

ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
ഭയം സൌഹൃദത്തിന്റെ
വിഷമയം പുരട്ടിയ പുഞ്ചിരിയാണ് 
 
കടലിന്റെ ആഴങ്ങളെ ക്കാള്‍ 
എനിക്ക് ഭയം
നിന്റെ  മനസ്സിനെയാണ്.

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഞാന്‍ സംസാരിക്കുന്നതും
നീ സംസാരിക്കുന്നതും
ഒരേ ഭാഷ
എന്നിട്ടും
നീ പറയുന്നതെനിക്കും
ഞാന്‍ പറയുന്നത് നിനക്കും
മനസിലാവാതെ
പോവുന്നതെങ്ങനെ ???????.....

പൂജക്കെടുക്കാത്ത പൂ ഞാന്‍
ആരാലും ചൂടപ്പെടാത്തവള്‍
ആണ്ടിലൊരിക്കല്‍ ..
ഒരിക്കല്‍ മാത്രം വാഴിക്കപെടും ഞാനൊരു രാജകുമാരിയായി
അന്ന് എന്നെ കൂട്ടാതെ പൂവടയില്ല...
എന്‍റെ സാന്നിധ്യമില്ലാതെ ആര്‍പ്പു വിളികളുമില്ല
എന്നും ശുഭ്ര വസ്ത്ര ധാരിയായി ..
പ്രൌഡിയോടെ നിലകൊള്ളുന്നു ഞാന്‍
പക്ഷെ ....എത്രനാള്‍...???.....!!

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച


"എഴുതുമ്പോഴെല്ലാം ...

അവസാനത്തെ വരിയാണ് എന്നെ കുഴക്കുന്നത്
കാരണം അത് നിന്നെ കുറിച്ചാണ് ...
അതുകൊണ്ട് അത് ഏറ്റവും ഭംഗി ഉള്ളതാവണം
അവസാനത്തെ വരികളില്‍ നീയുള്ളത് കൊണ്ടാണ്
ആദ്യത്തെ വരികള്‍ക്ക് ഭംഗിയുണ്ടാകുന്നതും
പിന്നെ ഞാന്‍ എന്തെങ്കിലും എഴുതുന്നതും..... "


മുഖപടം മാറ്റുമ്പോള്‍
വെളുത്ത തലയോട്ടികള്‍
മാത്രം!

വാക്കുകള്‍ക്കും
നോക്കുകള്‍ക്കും
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍ ......
മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...

നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...

ഓർമ്മകൾ
വിഷാദം പൊഴിക്കുന്ന
സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന
പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്-
നീ മാഞ്ഞു പോകുന്നത്.

സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖയാകുമ്പോള്‍-
വാക്കുകൾ ഊർന്നു വീഴുന്ന
കവിതാ പുസ്തകത്തിൽ
കണ്ണുനീർ അടർന്ന്-
വീണു പടരുന്ന മഷി കറുപ്പ്...

ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളം
ചെറുതാണ്... ..

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

നാവിനു ബലമില്ല
കയ്യിനെ ബലം ഉണ്ടായിരുന്നുള്ളു..
നിര്‍ത്താതെ സoസാരിക്കാറില്ലായിരുന്നു..
പക്ഷെ,
വിരലുകള്‍
നിര്‍ത്താതെ സംസാരിച്ചു...
വായടപ്പിച്ചാലും
ഞാനിന്നു സംസാരിക്കും.
പതറാതെ ,
വിരല്‍തുമ്പു വിറക്കാതെ.
ഇടറാതെ
അടിതെറ്റി വീഴാതെ.
അത് കൊണ്ടാണല്ലോ ,
അന്ന്
നീ കല്ലെറിഞ്ഞപ്പോള്‍
ഞാനൊരു പുതിയ പേന വാങ്ങിയത് ......

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

അടയ്ക്കപ്പെട്ടോരെന്‍ ജനലഴിയ്ക്കപ്പുറം
ആരും കേള്‍ക്കാതെ പാഴാവുന്നു മഴയുടെ പറച്ചിലുകള്‍........

ഒരുപാട് പറയാനുണ്ടായിട്ടും ..
ഒന്നും പറയാതെ നിശബ്ദമായി തിരികെ പോയ മഴ....


ഓര്‍ക്കുവാന്‍ ഒന്നും ബാക്കിവയ്ക്കാതെ എങ്ങോ മറഞ്ഞു മാഞ്ഞ മഴ..