2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ഒരു പാട് തനിച്ച്.!

നെഞ്ചകം പൊള്ളിത്തിണര്‍ക്കും
ചിലപ്പോള്‍ എകയാണെന്ന ഓര്‍മപ്പെടുത്തലില്‍...
ഏകയായ് വന്നു ചേര്‍ന്നതും
ഏകയായ് പോകാനുള്ളതും മറക്കും!

''വഴിയില്‍ മാത്രം ഞാനെന്തിനു കൂട്ടു തേടണം''

എന്നിട്ടും കാറ്റടിക്കുമ്പോള്‍,
കരിയിലയായ് പറക്കുമ്പോള്‍
ഒരു മണ്ണാങ്കട്ടയെ തിരയും..
കാറ്റും മഴയും ഒരുമിച്ചു
വരുമെന്നതു മറക്കും!

തുള വീണ ഹൃദയത്തിലേക്ക്
വന്നുവീഴുമീ കല്ലുകള്‍..
ആരെറിഞ്ഞാലും എത്ര കൂര്‍ത്താലും
കോരിയെടുക്കും ഒരു കുടം ചോര
കടിച്ചെടുക്കും ഒരു തുടം മാംസം...

യാത്ര ഇനിയധികമില്ല എങ്കിലും
വേദനയോടെ ഓര്‍ക്കുന്നു..

തനിച്ചാണല്ലോ ഈ വിജനവഴിയില്‍
ഒരു പാട് തനിച്ച്.!...........!


ക്ഷണികമെങ്കിലും
നിന്നില്‍ നിന്നുമെറിഞ്ഞ
ഒരു വാക്കിന്റെ
ഏറിനാലാണ്
നാം ഒറ്റയായത് ,

ഊതിയുരുക്കി..
തല്ലി പതം വരുത്തി..
മിനുക്കിയെടുത്ത
ഒരേയൊരു
വാക്കിന്റെ
ഏറിനാൽ...