2013, ഫെബ്രുവരി 26, ചൊവ്വാഴ്ച


വര്‍ഷങ്ങള്‍ക്കു ശേഷം അവളെ വീണ്ടും ഇങ്ങനെ കാണേണ്ടി വരുമെന്ന്
ഞാന്‍ കരുതിയിരുന്നില്ല!!
പുതിയ ജോലിയുടെ പരിശീലനം നേടി എറണാകുളത്തുനിന്ന് വീട്ടിലേക്കുള്ള ഒരു മടക്കയാത്രയാണ്‌ അതിന് വഴിയൊരുക്കിയത്. വിശപ്പിന്‍റെ കാഠിന്യം കൊണ്ട് വീട്ടില്‍ എത്തിച്ചേരാനുള്ള തിടുക്കത്തോടെ ഓടിക്കയറിയ വണ്ടി നേരിട്ടു പോകേണ്ട വഴിയിലൂടെയല്ല നീങ്ങുന്നതെന്ന് അല്‍പ്പം വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്‌. പാതി വഴിയിലിറങ്ങാന്‍ മടി അനുവദിക്കാത്തതുകൊണ്ട് അടുത്ത പ്രധാന ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാമെന്നു തീരുമാനിച്ചു.
അപ്പോഴാണ് എന്റെ തൊട്ടടുത്ത സീറ്റില്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ നവവധു എന്നു തോന്നുന്ന ഒരു പെണ്‍കുട്ടിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്..
അടുത്തുവരുന്ന വിവാഹം എന്നിലുണ്ടാക്കിയെക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഞാനും അപ്പോള്‍ ചിന്തിച്ചു തുടങ്ങി.... എന്നാല്‍, ചിന്തകള്‍ വികസിപ്പിക്കാന്‍ ഒരവസരം ലഭിക്കും മുന്‍പേ വണ്ടി അതിന്‍റെ ഭാരം കുറക്കാന്‍ നിര്‍ത്തപ്പെടുകയും, എന്‍റെ നോട്ടം വഴിയരികിലെ ഒരു പെട്ടിക്കടയിലേക്ക് അറിയാതെ തിരിയുകയും ചെയ്തു. തന്‍റെ മുന്നില്‍ നിരത്തി വച്ച കുപ്പി ഗ്ലാസ്സുകളില്‍ അപ്പോള്‍ സര്‍ബത്ത് പകര്‍ന്നുകൊണ്ട് കടക്കുള്ളില്‍ നിന്നിരുന്നത് അവള്‍ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നതിനിടയില്‍ വണ്ടി വീണ്ടും അതിന്‍റെ യാത്ര ആരംഭിച്ചിരുന്നു...

പിന്നീട് കുറേ ദിവസങ്ങള്‍ അവളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആറുവര്‍ഷക്കാലം ഒരേ വിദ്യാലയത്തില്‍, ഒരേ 'ക്ലാസ്സില്‍' ഇരുന്നാണ് ഞങ്ങള്‍ പഠിച്ചത്. സൗഹൃദം എന്ന വാക്കിന് അന്ന് ഞാന്‍ കല്‍പ്പിച്ചിരുന്ന അര്‍ത്ഥത്തിന്റെ വ്യാപ്തിക്കുറവുകൊണ്ട് "എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി" എന്നവളെക്കുറിച്ചു പറയാന്‍ നിര്‍വാഹമില്ല.
കാഴ്ച്ചയില്‍ ഒരു സുന്ദരി എന്നൊന്നും വിശേഷിപ്പിക്കാന്‍ വയ്യ എന്നാല്‍ യാതൊരു വിധ അഭംഗികളും ഉണ്ടായിരുന്നില്ല താനും. കഞ്ഞിവെള്ളത്തിന്‍റെ മണമുള്ള, ഒരിക്കലും വൃത്തിയായി മെടഞ്ഞു കെട്ടാത്ത അവളുടെ
മുടി മാത്രം ഒരു അഭംഗി ആയി വേണമെങ്കില്‍ പറയാം. പഠനത്തിലും ഒട്ടും പിന്നിലല്ലായിരുന്ന എന്‍റെ ഈ സഹപാഠി പത്താം തരത്തില്‍ ഉയര്‍ന്ന നിലവാരത്തോടെ പരീക്ഷ വിജയിക്കുകയും ചെയ്തിരുന്നു.
പരീക്ഷകള്‍ക്കും, ഫലമറിയലിനും പിന്നാലെ ഞാന്‍ ബാംഗ്ലൂരിലോട്ട് ചേക്കേറിയ ശേഷം വളരെക്കാലത്തേക്ക് അവളെക്കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ല.

ഞാന്‍ ബിരുദത്തിനു രണ്ടാം വര്‍ഷം പഠിക്കുമ്പോളാണ് എന്നാണ് ഓര്‍മ്മ; ഒരിക്കല്‍ എന്റെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍വന്നപ്പോള്‍ അവിടെവച്ച് ഞാന്‍ അവളെ കണ്ടിരുന്നു.
അന്ന് ഏതാണ്ട് ഏഴു മാസത്തോളം പ്രായം തോന്നിക്കുന്ന അവളുടെ വയറിലേക്ക് നോക്കി "ഭര്‍ത്താവ് എന്ത് ചെയ്യുന്നു?" എന്ന് ചോദിക്കുകയുണ്ടായി ഞാന്‍... അതിനുത്തരമായി അല്‍പ്പം ലജ്ജയോടെ അവള്‍
പറഞ്ഞ മറുപടി, കാലം എന്‍റെ സ്മൃതിയില്‍ നിന്ന് മായ്ചെങ്കിലും വിവാഹിതയായി ഒരു വര്‍ഷത്തോളമാകുന്നു എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു...

പിന്നെ, കുറച്ചധികം കാലങ്ങള്‍ക്കിപ്പുറം അവളെ കണ്ടതാവട്ടെ ആ പെട്ടിക്കടക്കുള്ളിലും!

മക്കളെ പോറ്റാന്‍ അവളെന്ന അമ്മ കാണുന്ന ഏക മാര്‍ഗ്ഗം ആയിരിക്കുമോ ആ കട? എങ്കിലും, എല്ലാ ജോലിക്കും അതിന്‍റെതായ മഹത്വം ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ തന്നെ, അവള്‍ എത്തേണ്ടിയിരുന്ന ഒരിടമായിരുന്നു. അതെന്നുള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നു...
യാത്ര വഴിയില്‍ നിര്‍ത്തി വച്ച് അവള്‍ക്കരികിലേക്ക് ചെന്നിരുന്നെങ്കില്‍ എന്തായിരുന്നിരിക്കാം..അവളുടെ പ്രതികരണമെന്നും, എന്തെല്ലാം അവളെന്നോട് പറയുമായിരുന്നിരിക്കാം എന്നും
ഇടയ്ക്കിടെ ഞാന്‍ ചിന്തിക്കാറുണ്ട്... അവള്‍ക്കെന്നെക്കൊണ്ടാവുന്ന ഈശ്വരന്‍ വിധിച്ച സഹായം ഞാന്‍ നിഷേധിച്ചിട്ടുണ്ടാവുമോ എന്നും വിഷമിക്കുന്നു....
ഞങ്ങളോടൊപ്പം പഠിച്ച അവളെക്കാള്‍ മിടുക്കരൊന്നുമല്ലാത്ത,അന്നവളുടെതിനെക്കാള്‍ മോശം ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിരുന്ന എത്രയോ പേര്‍ നല്ല നിലയില്‍ എത്തിയതായി എനിക്കറിയാം..
ഇനി ഒരിക്കല്‍ കൂടി അവളെ കണ്ടുമുട്ടുന്നത് വരെ ,
ജീവിതമെന്തെന്ന്‍ മനസ്സിലാക്കാന്‍ സമയം ലഭിക്കും മുന്‍പേ കഴിഞ്ഞു പോയ വിവാഹമായിരിക്കാം ഇതിനെല്ലാം പിന്നിലെന്ന് ഊഹിക്കുകയെ എനിക്ക് നിവൃത്തി ഉള്ളൂ. അങ്ങനെയെങ്കില്‍; പഠനം, നല്ലൊരു ജോലി അതിനപ്പുറം വിവാഹം എന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികളും, മാതാപിതാക്കളും മാത്രം നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു!!.....

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

ഞാവല്‍പ്പഴം

മധുരവും പുളിയും ചവർപ്പും മറന്നു
നാവില്‍ നീല നിറം ബാക്കിയാക്കിയപ്പോള്‍
മനസ്സിന്റെ ഇടനാഴിയില്‍ കൊഴിഞ്ഞു പോയത്
പച്ചപ്പ്‌ മാറാത്ത സ്വപ്നങ്ങളും
ഉണങ്ങാത്ത പുഞ്ചിരിയും...